Thursday, May 22, 2008

കൊതിച്ചതും വിധിച്ചതും (ബെറ്റി മുട്ടോണ്‍)

നീലിമ സുന്ദരിയാണ്. പ്രീഡിഗ്രിക്കു പഠിക്കുന്നു. സുദൃഢമായ അവളുടെ മുടി തോളറ്റം വച്ചു മുറിച്ച് ഭംഗിയായി ഇട്ടിരിക്കുകയാണ്. മുടി നീട്ടി വളര്‍‌ത്താന്‍ ചെറുപ്പത്തില്‍ അവള്‍ക്ക് ഒത്തിരി ഇഷ്‌ടമായിരുന്നു. പക്ഷേ അവളുടെ അമ്മ അതിനു സമ്മതിച്ചില്ല.


“പഠിത്തത്തിനിടയ്‌ക്ക് മുടി വളര്‍‌ത്തിയാല്‍ അതു ശരിയാകില്ല, പ്രീഡിഗ്രി കഴിഞ്ഞു മതി മുടി വളര്‍ത്തലൊക്കെ” അമ്മ പറഞ്ഞു.

അങ്ങനെ ഇടതൂര്‍‌ന്നു നിതംബം മൂടിക്കിടക്കുന്ന മുടി സ്വപ്‌നങ്ങളായി മാത്രം അവശേഷിപ്പിച്ചു കൊണ്ട് നാളുകള്‍ കടന്നു പോയി.

പ്രീഡിഗ്രിക്കു ശേഷം നോര്‍‌ത്ത് ഇന്ത്യയില്‍ അവളെ പഠിക്കാനയച്ചു. അതിനു ശേഷം അവള്‍ക്കവിടെ ജോലിയായി.

ഉപ്പു രസമുള്ള അവിടുത്തെ വെള്ളത്തില്‍ മുടി നീട്ടുന്നത് ബുദ്ധിമുട്ടായി വന്നു. അങ്ങനെ എല്ലാമാസവും അവള്‍ മുടി വെട്ടി തോളറ്റമാക്കിക്കൊണ്ടേയിരുന്നു.

വര്‍ഷങ്ങള്‍ കുറേ കടന്നു പോയി. ഇന്ന് നീലിമ രണ്ട് കുട്ടികളുടെ അമ്മയാണ്.

നോര്‍‌ത്ത് ഇന്ത്യയില്‍ നിന്നും അവളുടെ ഭര്‍‌ത്താവിന് നാട്ടിലേക്ക് ട്രാന്‍‌സ്‌ഫറായി. എന്നിട്ടും അവളുടെ ഭംഗിയുള്ള മുടികള്‍ അവള്‍ മുറിച്ച് തോളറ്റം വരെയിട്ടു.

“ എന്താ നീലിമേ.. ഇപ്പോള്‍ നല്ല വെള്ളമാണല്ലോ.. നിനക്ക് നിന്റെ മുടി നീട്ടി വളര്‍‌ത്തിക്കൂടേ..?“ അവളുടെ അമ്മയ്‌ക്ക് വിഷമമായി.

“ ഞാന്‍ ആഗ്രഹിച്ച കാലത്ത് മുടി നീട്ടി വളര്‍‌ത്താന്‍ അമ്മ സമ്മതിച്ചില്ല. ഇപ്പോള്‍ എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ലമ്മേ... ഡൈയ്‌ക്കൊക്കെ എത്ര രൂപയാന്നറിയാമോ ? കുറച്ചു മുടിയേയുള്ളെങ്കില്‍ അത്രയും ഡൈ ചെയ്‌താല്‍ പോരേ.. സമയവും ലാഭം...“ അവള്‍ മറുപടി പറഞ്ഞു


ബെറ്റി മുട്ടോണ്‍