Thursday, May 22, 2008

കൊതിച്ചതും വിധിച്ചതും (ബെറ്റി മുട്ടോണ്‍)

നീലിമ സുന്ദരിയാണ്. പ്രീഡിഗ്രിക്കു പഠിക്കുന്നു. സുദൃഢമായ അവളുടെ മുടി തോളറ്റം വച്ചു മുറിച്ച് ഭംഗിയായി ഇട്ടിരിക്കുകയാണ്. മുടി നീട്ടി വളര്‍‌ത്താന്‍ ചെറുപ്പത്തില്‍ അവള്‍ക്ക് ഒത്തിരി ഇഷ്‌ടമായിരുന്നു. പക്ഷേ അവളുടെ അമ്മ അതിനു സമ്മതിച്ചില്ല.


“പഠിത്തത്തിനിടയ്‌ക്ക് മുടി വളര്‍‌ത്തിയാല്‍ അതു ശരിയാകില്ല, പ്രീഡിഗ്രി കഴിഞ്ഞു മതി മുടി വളര്‍ത്തലൊക്കെ” അമ്മ പറഞ്ഞു.

അങ്ങനെ ഇടതൂര്‍‌ന്നു നിതംബം മൂടിക്കിടക്കുന്ന മുടി സ്വപ്‌നങ്ങളായി മാത്രം അവശേഷിപ്പിച്ചു കൊണ്ട് നാളുകള്‍ കടന്നു പോയി.

പ്രീഡിഗ്രിക്കു ശേഷം നോര്‍‌ത്ത് ഇന്ത്യയില്‍ അവളെ പഠിക്കാനയച്ചു. അതിനു ശേഷം അവള്‍ക്കവിടെ ജോലിയായി.

ഉപ്പു രസമുള്ള അവിടുത്തെ വെള്ളത്തില്‍ മുടി നീട്ടുന്നത് ബുദ്ധിമുട്ടായി വന്നു. അങ്ങനെ എല്ലാമാസവും അവള്‍ മുടി വെട്ടി തോളറ്റമാക്കിക്കൊണ്ടേയിരുന്നു.

വര്‍ഷങ്ങള്‍ കുറേ കടന്നു പോയി. ഇന്ന് നീലിമ രണ്ട് കുട്ടികളുടെ അമ്മയാണ്.

നോര്‍‌ത്ത് ഇന്ത്യയില്‍ നിന്നും അവളുടെ ഭര്‍‌ത്താവിന് നാട്ടിലേക്ക് ട്രാന്‍‌സ്‌ഫറായി. എന്നിട്ടും അവളുടെ ഭംഗിയുള്ള മുടികള്‍ അവള്‍ മുറിച്ച് തോളറ്റം വരെയിട്ടു.

“ എന്താ നീലിമേ.. ഇപ്പോള്‍ നല്ല വെള്ളമാണല്ലോ.. നിനക്ക് നിന്റെ മുടി നീട്ടി വളര്‍‌ത്തിക്കൂടേ..?“ അവളുടെ അമ്മയ്‌ക്ക് വിഷമമായി.

“ ഞാന്‍ ആഗ്രഹിച്ച കാലത്ത് മുടി നീട്ടി വളര്‍‌ത്താന്‍ അമ്മ സമ്മതിച്ചില്ല. ഇപ്പോള്‍ എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ലമ്മേ... ഡൈയ്‌ക്കൊക്കെ എത്ര രൂപയാന്നറിയാമോ ? കുറച്ചു മുടിയേയുള്ളെങ്കില്‍ അത്രയും ഡൈ ചെയ്‌താല്‍ പോരേ.. സമയവും ലാഭം...“ അവള്‍ മറുപടി പറഞ്ഞു


ബെറ്റി മുട്ടോണ്‍

Thursday, April 24, 2008

ജീവിത സമ്പാദ്യം (ബെറ്റി മുട്ടോണ്‍)

പിശുക്കരില്‍ പിശുക്കനാണ് പത്രോസ്. ഭക്ഷണം പോലും കഴിക്കാതെ അയാള്‍ സമ്പാദിച്ചുകൊണ്ടിരുന്നു. ഭാര്യയും കുട്ടികളും ഉണ്ട്. മധുരപ്രിയനാണയാള്‍.

എവിടെയെങ്കിലും കാശുമുടക്കാതെ ഭക്ഷണം കിട്ടുന്നയിടത്ത് അയാള്‍ മുന്നിലുണ്ടാവും.

കടയില്‍ കയറുമ്പോള്‍ ജിലേബിയും ലഡുവുമൊക്കെ വാങ്ങാനാഗ്രഹമുണ്ടെങ്കിലും ആരെങ്കിലും കണ്ടാല്‍ അത് അയാളുടെ വീട്ടിലറിയുമെന്നു കരുതി ആ ആഗ്രഹം ഉള്ളിലടക്കുകയാണ് പതിവ്. അവരറിഞ്ഞാല്‍ അവര്‍‌ക്കും വാങ്ങി ക്കൊടുക്കേണ്ടി വരുമല്ലോ !

പത്രോസിന് ദുബായിലൊരു ജോലി കിട്ടി. എന്തൊക്കയോ പുതിയ തീരുമാനങ്ങളെടുത്തു കൊണ്ടാണ് ദുബായില്‍ വിമാനമിറങ്ങിയത്.

ഇനിയും പിശുക്കൊക്കെയൊന്നു മാറ്റണം. കമ്പനി അക്കോമഡേഷനില്‍ താമസം. പുറത്ത് മെസ്സില്‍ നിന്നും ഭക്ഷണം. 180 ദിര്‍ഹംസിന് മതിയാവോളം കഴിക്കാം. ചെറുപ്പത്തില്‍ കഴിയ്ക്കാതെയിരുന്നതൊക്കെ കണക്കുവെച്ച് കഴിക്കുവാന്‍ തുടങ്ങി.

രണ്ടുമാസം കഴിഞ്ഞ് ഒരു നട്ടുച്ചയ്‌ക്ക് അയാള്‍ കുഴഞ്ഞു വീണു. കൂട്ടുകാര്‍ എടുത്തുകൊണ്ട് ആശുപത്രിയില്‍ പോയി.

പരിശോധനയില്‍ ഷുഗര്‍, കൊളസ്ട്രോള്‍, പ്രഷര്‍, എല്ലാ അസുഖങ്ങളും അങ്ങേയറ്റം പറ്റി നില്‍ക്കുന്നു. ഡോക്‌ടര്‍മാര്‍ കര്‍‌ശനമായി നിര്‍‌ദ്ദേശിച്ചു “ മധുരവും, ഉപ്പും, എണ്ണയും ഉപയോഗിക്കരുത് “

അയാള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഒരുപാട് കാശാകുമ്പോള്‍ കഴിക്കാമെന്നു കരുതി ചെറുപ്പകാലത്ത് ആഗ്രഹങ്ങള്‍‌ക്കനുസരിച്ചൊന്നും കഴിച്ചില്ല.

ഇപ്പോള്‍ പ്രായമായി ഇഷ്‌ടം പോലെ കാശുമായി. പക്ഷേ ഒന്നും കഴിക്കാന്‍ പാടില്ല. നിരാശനായി ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി അയാള്‍ മുറിയിലേക്ക് മടങ്ങി ഒപ്പം ഒരു പെട്ടി മരുന്നുകളും.

ഇപ്പോളും അയാള്‍ സമ്പാദിച്ചുകൊണ്ടേയിരിക്കുന്നു ആര്‍‌ക്കൊക്കയോ വേണ്ടി.

ബെറ്റി മുട്ടോണ്‍

Tuesday, April 22, 2008

നിറമുള്ള സ്വപ്‌നങ്ങള്‍

മേഘങ്ങള്‍ ചെങ്കല്ലുകളെപ്പോലെ തോന്നിപ്പിക്കുന്ന സുന്ദരമായ അസ്‌തമയത്തിന്റെ വിടവാങ്ങലിലാണ് ഞാന്‍ അയാളെ ആദ്യമായി കണ്ടത്.

ആരേയും ആകര്‍‌ഷിക്കുന്ന സുന്ദരമായ മുടി അനുസരണയില്ലാതെ തെന്നിക്കളിച്ചു നടക്കുന്നത് അയാളെ കൂടുതല്‍ സുന്ദരനാക്കി. സങ്കല്പത്തിലെ ഭാവി വരന്റെ മുഖം അയാളുമായി താരതമ്യപ്പെടുത്തി നോക്കി.

ഞാന്‍ അയാളെത്തന്നെ നോക്കി നിന്നു. നനവുള്ള ഒരു പുഞ്ചിരി എനിക്കു സമ്മാനിച്ചിട്ട് അയാള്‍ നടന്നു പോയി. സ്വപ്‌ന ലോകത്തെന്നപോലെ വികാര നിര്‍ഭരയായി അയാള്‍ പോയ വഴി നോക്കി നിന്നു.

ഒന്നു കൂടി അയാളെ കണ്ടിരുന്നെങ്കില്‍ എന്ന് മനസ്സാഗ്രഹിച്ചുവോ ? ഇല്ലെന്നു പറഞ്ഞാല്‍ നുണയാകും.

അയാള്‍ വന്ന സമയത്ത് അതേ സ്ഥലത്ത് പലദിവസം കണ്ണുകള്‍ ആരെയോ തിരഞ്ഞു ... കണ്ടില്ല...

മറ്റൊരു ദിവസം നട്ടുച്ച നേരത്ത് തിരക്കുള്ള വീഥിയില്‍ വെച്ച് അയാളെ കണ്ടു. അന്നും അയാളെനിക്കൊരു ചിരി സമ്മാനിച്ചു.

എന്നെ അയാളിലേക്ക് ആകര്‍ഷിച്ച വെട്ടിത്തിളങ്ങുന്ന ആ മുടികളീലേക്ക് അറിയാതെ ഞാന്‍ നോക്കിപ്പോയി. തിളക്കം കൂടിയിട്ടുണ്ടെന്നു തോന്നി. അടുത്തു വന്നു കണ്ടപ്പോളാണ് ശരിയ്‌ക്കും ഞെട്ടിയത്. ഡൈ ചെയ്‌ത മുടിയിഴകളിലൂടെ നരച്ച മുടികള്‍ തെളിയുന്നത് സൂര്യപ്രകാശത്തില്‍ കണ്ടു.

ഈശ്വരാ.. എന്റെ അച്‌ഛന്റെ പ്രായമുണ്ടാകും.... കണ്ണു തുറിച്ച് നോക്കി നില്‍‌ക്കെ എന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്‌ത്രീ അയാളുടെ കൂടെ നടന്നു നീങ്ങുന്നത് നിസ്സഹായതയോടെ ഞാന്‍ നോക്കി നിന്നു.

ഈ ഡൈയുടെ ഒരു കാര്യമേ... വിട്ടു പോയ മനസ്സ് തിരിച്ചു പിടിക്കാന്‍ ശ്രമിച്ചുകൊണ്ട് ഒരു ചെറിയ ചമ്മലോടെ ഞാന്‍ നെടുവീര്‍പ്പിട്ടു.


ബെറ്റി മുട്ടോണ്‍